ലഖ്‌നൗ: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മരണത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം നാട്ടിലെത്തിച്ച് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ രാകേഷിന്റെ ശരീരത്തിലെ പ്രധാന ആന്തരികാവയവങ്ങൾ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തി. ഈ സംഭവത്തിൽ നീതിയും കൃത്യമായ അന്വേഷണവും ആവശ്യപ്പെട്ട് ഭാര്യ രഞ്ജന ചൗഹാനും കുടുംബവും രംഗത്തെത്തി.(Seafarer Rakesh Chauhan death mystery with missing organs)
കഴിഞ്ഞ നവംബറിലാണ് രാകേഷ് വെനസ്വേലയിലേക്ക് കപ്പലിൽ ജോലിക്ക് പോയത്. മെയ് മാസത്തിൽ കപ്പലിലുണ്ടായ അപകടത്തെത്തുടർന്ന് രാകേഷ് മരിച്ചുവെന്നാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. എന്നാൽ, അപകടം സംബന്ധിച്ചോ വെനസ്വേലയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചോ കമ്പനി വിവരങ്ങളൊന്നും നൽകിയില്ല. തുടർന്ന്, ഉത്തർപ്രദേശിലെ ദേവരിയയിൽ വെച്ച് നടത്തിയ രണ്ടാം പോസ്റ്റ്‌മോർട്ടത്തിലാണ് ശരീരഭാഗങ്ങൾ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പാൻക്രിയാസ്, ആമാശയം തുടങ്ങി ശരീരത്തിലെ മിക്ക പ്രധാന അവയവങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു. കഴുത്ത് മുതൽ അടിവയർ വരെയും, ഒരു ചെവി മുതൽ മറ്റേ ചെവി വരെയും നീളുന്ന ശസ്ത്രക്രിയ തുന്നലുകളും മൃതദേഹത്തിലുണ്ടായിരുന്നു. അവയവങ്ങൾ ഇല്ലാത്തതിനാൽ മരണകാരണം കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചില്ല. മരണത്തിന് മുൻപാണോ ശേഷമാണോ ഈ ശസ്ത്രക്രിയകൾ നടന്നതെന്ന് പോലും വ്യക്തമല്ല.
ഭർത്താവിന്റെ മരണശേഷം തനിക്കും ആറുമാസം പ്രായമുള്ള മകൻ ഋത്വികിനും യാതൊരുവിധ സഹായവും കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് രഞ്ജന പറയുന്നു. തുടക്കത്തിൽ കപ്പലിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റുവെന്നും, ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചതെന്നുമാണ് കമ്പനി കുടുംബത്തോട് പറഞ്ഞിരുന്നത്. ഈ കേസ് അതീവ ഗൗരവതരമാണെന്ന് എഫ് എസ് യു ഐ വ്യക്തമാക്കി.
Story Summary
The suspicious death of 33-year-old Indian seafarer Rakesh Chauhan in Venezuela has sparked outrage after his repatriated body was found missing almost all vital internal organs. With his wife and family demanding justice and alleging a lack of transparency from his recruitment company, seafarers’ unions are now pressing for a comprehensive international inquiry into the circumstances surrounding his death.

