തിരുവനന്തപുരം : ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസം പകർന്നു. പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിട്ടില്ല എന്നത് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. പ്രവചനങ്ങൾക്കും അപ്പുറത്തുള്ള വലിയ വിജയമാണ് യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫ് നേതൃത്വത്തിന് എക്സിറ്റ് പോൾ ഫലങ്ങൾ നിരാശയുണ്ടാക്കിയിട്ടുണ്ട്. എങ്കിലും സർവേകളെ തള്ളിക്കളയുന്ന നിലപാടാണ് ഇടത് നേതാക്കൾ സ്വീകരിക്കുന്നത്.(UDF confident in exit poll results, LDF regardless the polls )
വിവിധ ഏജൻസികൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. പി മാർക്ക് ഏജൻസിയുടെ സർവേ പ്രകാരം യു.ഡി.എഫ് 71 മുതൽ 79 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുക്കും. ഈ സർവേയിൽ എൽ.ഡി.എഫിന് പരമാവധി 69 സീറ്റുകൾ വരെയാണ് സാധ്യത കൽപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ, ദേശ് കാ വെർഡിക്ട് എന്നീ സർവേകൾ യു.ഡി.എഫ് 90 സീറ്റുകൾക്ക് മുകളിൽ നേടി വലിയ വിജയം കൈവരിക്കുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് സർവേ യു.ഡി.എഫിന് 85 സീറ്റുകളാണ് നൽകുന്നത്.
മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ, മധ്യകേരളം യു.ഡി.എഫ് തൂത്തുവാരുമെന്ന് ആക്സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നു. വടക്കൻ കേരളത്തിലും യു.ഡി.എഫിനാണ് ആധിപത്യം പ്രവചിക്കപ്പെടുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ എൽ.ഡി.എഫിന് മേൽക്കൈ ലഭിക്കുമെന്ന് എൻ.ഡി.ടി.വി സർവേ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് ബി.ജെ.പി ഇത്തവണ നിർണ്ണായക സാന്നിധ്യമാകുമെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. ഒൻപത് സർവേകളിൽ അഞ്ചെണ്ണവും എൻ.ഡി.എ സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈഡ് സർവേ ബി.ജെ.പിക്ക് 14 സീറ്റുകൾ വരെയാണ് സാധ്യത കൽപ്പിക്കുന്നത്. മിക്ക സർവേകളും ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. ഇത് ബി.ജെ.പി ക്യാമ്പുകളിലും വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ഭരണമാറ്റം പ്രവചിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ കൂടുതൽ പിന്തുണ നൽകുന്നത് പിണറായി വിജയനാണെന്ന് ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ചകൾ സജീവമാണ്. കോൺഗ്രസ് നേതാക്കളിൽ കൂടുതൽ പേരും പിന്തുണച്ചത് വി.ഡി. സതീശനെയാണ് (21%). രമേശ് ചെന്നിത്തലയ്ക്ക് 8 ശതമാനവും, കെ.സി. വേണുഗോപാലിന് 3 ശതമാനവും പിന്തുണ ലഭിച്ചു.

