അയോധ്യ: രാമക്ഷേത്ര സന്ദർശനത്തിനായി അയോധ്യയിലെത്തിയ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് പരാതി. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അയോധ്യയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലീസെത്തി അദ്ദേഹത്തെ കൊണ്ടുപോയത്. ബിജെപി സർക്കാരിന്റെ ഏകാധിപത്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അജയ് റായ് ആരോപിച്ചു.(Ajay Rai detained in Ayodhya amid temple donation scam row)
അജയ് റായിയെ പൊലീസ് കൊണ്ടുപോയ ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഭാര്യ റീന റായ് ആരോപിച്ചു. ഭർത്താവിനെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് കുടുംബത്തെ അറിയിക്കാൻ അധികൃതർ തയ്യാറായില്ല. അദ്ദേഹത്തിന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അതിന് പൂർണ്ണ ഉത്തരവാദി ഉത്തർപ്രദേശ് സർക്കാരായിരിക്കുമെന്നും റീന റായ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. തങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രതാപ്ഗഡ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് നീരജ് ത്രിപാഠിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
രാമക്ഷേത്രത്തിലെ സംഭാവനകളും വഴിപാടുകളും കവർന്ന ‘മോഷണ സംഘത്തെ’ സംരക്ഷിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് അജയ് റായ് ആരോപിച്ചു. രാമക്ഷേത്ര സന്ദർശനം ഒരു കുറ്റകൃത്യമായി മാറിയോ എന്ന് കോൺഗ്രസ് ചോദിച്ചു. ഭഗവാൻ രാമൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്വത്തല്ലെന്നും, രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്നും പാർട്ടി വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ കേസിലെ പ്രതികളെ തിങ്കളാഴ്ച അയോധ്യയിലെ പ്രാദേശിക കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വലിയ സാമ്പത്തിക ക്രമക്കേടുകളാണ് സംഭവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്. ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചുവരികയാണ്.
Story Summary
Uttar Pradesh Congress chief Ajay Rai was detained by police in Ayodhya shortly after his arrival to visit the Ram Janmabhoomi temple, triggering a sharp political standoff. Rai’s wife has alleged that the family remains unaware of his whereabouts, while the Congress party accused the BJP government of stifling opposition voices and obstructing a religious visit amidst an ongoing probe into temple donation irregularities.

