വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ ശക്തമായി പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് കോൺഗ്രസിൽ ജനപ്രതിനിധികളുടെ കടുത്ത ചോദ്യങ്ങൾ അഭിമുഖീകരിക്കവെയാണ് അദ്ദേഹം സൈനിക നടപടിയെ ന്യായീകരിച്ചത്. യുദ്ധത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി, ഡെമോക്രറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് നിലവിൽ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികളെന്ന് പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു. ഹിയറിംഗിനിടെ ക്യാപിറ്റോൾ മന്ദിരത്തിന് പുറത്ത് പീറ്റ് ഹെഗ്‌സെത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറി.(Iran War, Pete Hegseth Justifies US Military Action)
ഇറാന്റെ ആണവായുധ മോഹങ്ങളെയും പ്രാദേശികമായ അസ്ഥിരത ഉണ്ടാക്കാനുള്ള നീക്കങ്ങളെയും തകർക്കാൻ ഈ സൈനിക നടപടി അത്യന്താപേക്ഷിതമാണെന്ന് ഹെഗ്‌സെത്ത് വാദിച്ചു. മുൻ സർക്കാരുകൾ ഇറാനോട് സ്വീകരിച്ച മൃദുസമീപനമാണ് സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയെ വിയറ്റ്നാം മോഡൽ കെണിയിലാക്കുമെന്ന ജനപ്രതിനിധികളുടെ ആശങ്കകളെ അദ്ദേഹം തള്ളി. ഇറാൻ യുദ്ധം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധിയോ ചതുപ്പിൽ താഴ്ന്ന അവസ്ഥയോ അല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. യുദ്ധം എന്നവസാനിക്കും എന്നതിനെക്കുറിച്ചോ, ഇതിൽ നിന്നുള്ള എക്സിറ്റ് പ്ലാനിനെക്കുറിച്ചോ വ്യക്തമായ സമയപരിധി നൽകാൻ പ്രതിരോധ സെക്രട്ടറി തയ്യാറായില്ല. എന്നാൽ അമേരിക്കയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ സൈന്യം പിൻവാങ്ങില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സൈനിക നടപടി കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും അമേരിക്കൻ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

