തിരുവനന്തപുരം: ലഹരിക്ക് വേണ്ടി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവിൽ കൊത്തിക്കുന്ന രീതി ചില പാർലറുകളിൽ നിലവിലുണ്ടെന്ന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ ഡോ. ഷിംന അസീസ്. വൈദ്യശാസ്ത്രപരമായി ഒട്ടും അടിസ്ഥാനമില്ലാത്തതും അതീവ അപകടകരവുമായ ഈ പ്രസ്താവന ആളുകൾ പരീക്ഷിച്ച് നോക്കാൻ സാധ്യതയുണ്ടെന്നും, അത് മരണത്തിന് കാരണമാകുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.(Dr Shimna Azeez warns against dangerous myth of snake bite for intoxication)
അണലിയുടെ വിഷം രക്തത്തെ ബാധിക്കുന്ന ‘ഹീമോടോക്സിക്’ വിഭാഗത്തിൽ പെട്ടതാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ഇത് നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല, അതിനാൽ തന്നെ ലഹരി സംബന്ധമായ യാതൊരു അനുഭവവും ഇത് നൽകില്ല. മറിച്ച്, നാവിനെപ്പോലെ ധാരാളം രക്തക്കുഴലുകളുള്ള ഭാഗത്ത് അണലി കൊത്തിയാൽ വിഷം അതിവേഗം രക്തത്തിൽ കലരുകയും സാധാരണയിലും വേഗത്തിൽ മരണം സംഭവിക്കുകയും ചെയ്യും.
പാമ്പുകടിയേറ്റാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്ഷപ്പെട്ടാൽ തന്നെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വൃക്കത്തകരാറുകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. പാമ്പിൻകുട്ടികൾ വലിപ്പത്തിൽ ചെറുതാണെങ്കിലും, പുറത്തുവിടുന്ന വിഷത്തിന്റെ അളവിൽ വലിയ അപകടകാരികളാണ്. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയവയുടെ വിഷം മാത്രമാണ് നാഡീവ്യൂഹത്തെ ബാധിക്കുന്നത്. ഇവയെ ലഹരിക്കായി ഉപയോഗിക്കാൻ ചിലർ ശ്രമിക്കാറുണ്ടെങ്കിലും, അതും മരണത്തിൽ കലാശിക്കാൻ സാധ്യതയുള്ള അതീവ അപകടകരമായ പ്രവർത്തിയാണ് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
Story Summary
Dr. Shimna Azeez has debunked claims that snake bites, specifically from vipers, provide intoxication, warning that such misinformation is dangerous and lethal. She clarified that viper venom is haemotoxic—not neurotoxic—and attempting this would lead to rapid death or severe health complications, urging the public to avoid such life-threatening experiments.

