ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സജി പിടിയിലായി. വീടിന് സമീപത്തെ പാറയിടുക്കിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ ഡ്രോൺ നിരീക്ഷണത്തിലൂടെയാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ ഈ പറമ്പിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു.(Saji in police custody in Nedumkandam double murder case after hiding near his house )
നാല് സംഘങ്ങളായി തിരിഞ്ഞ് പോലീസ് നായയെയും ഡ്രോണിനെയും ഉപയോഗിച്ച് പോലീസ് നടത്തിയ വ്യാപക തിരച്ചിലാണ് പ്രതിയെ കുടുക്കിയത്. വീടിന് സമീപത്തെ വലിയ പാറയിടുക്കിലായിരുന്നു സജി ഒളിച്ചിരുന്നത്. തിരച്ചിലിനായി ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് ഇയാളെ വളഞ്ഞത്. പിടികൂടുമ്പോൾ അതീവ അവശനായിരുന്നു.
വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ മേരിക്കുട്ടിയുടേയും (70) മകൻ റെജിയുടേയും (48) ആണെന്നാണ് ബന്ധുക്കൾ പറയുന്നത്. എങ്കിലും ശാസ്ത്രീയമായ സ്ഥിരീകരണത്തിനായാണ് കാത്തിരിക്കുന്നത്. മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ സജിക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് തുടരന്വേഷണം നടത്തും.

