അബുദാബി: ഇറാനും മേഖലയിലെ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതും വിശ്വാസം വീണ്ടെടുക്കുന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ്. ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട ഒരു രാജ്യത്തെ പെട്ടെന്ന് വിശ്വസിക്കുക എന്നത് അപ്രായോഗികമാണെന്നും ഈ മുറിവുകൾ ഉണങ്ങാൻ തലമുറകൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.(Rebuilding trust with Iran could take generations after attacks, says Anwar Gargash)
ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ ആഴത്തിലുള്ള വിശ്വാസം വീണ്ടെടുക്കുക എന്നത് ദീർഘകാലം എടുക്കുന്ന പ്രക്രിയയാണ്. ഇറാൻ ഉയർത്തുന്ന നിരന്തരമായ തന്ത്രപരമായ ഭീഷണി ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 90 ശതമാനവും സിവിലിയൻ മേഖലകളെയും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങളെയുമാണ് ലക്ഷ്യം വെച്ചത്. സൈനിക താവളങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന ഇറാന്റെ അവകാശവാദം ഇതോടെ പൊളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ ആഭ്യന്തര ഭരണസംവിധാനം ഏകോപനമില്ലാത്തതും ചിതറിക്കിടക്കുന്നതുമാണെന്നും ഇത് രാഷ്ട്രീയമായ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. ഏഴ് ആഴ്ച നീണ്ടുനിന്ന യുദ്ധത്തിനിടയിൽ യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 537 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2,256 ഡ്രോണുകൾ എന്നിവ വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.
ആക്രമണങ്ങളിൽ രണ്ട് യുഎഇ സ്വദേശികളും ഒരു മൊറോക്കൻ കരാറുകാരനും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. വിവിധ രാജ്യക്കാരായ പത്ത് സാധാരണക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 224 പേർക്ക് പരിക്കേറ്റതായും മന്ത്രാലയം സ്ഥിരീകരിച്ചു. അറബ് രാജ്യങ്ങളുമായുള്ള ബന്ധത്തിന് ഇറാൻ നൽകുന്ന വിലക്കുറവാണ് ഇത്തരം ആസൂത്രിതമായ ആക്രമണങ്ങളിലൂടെ വെളിവാകുന്നതെന്നും ഗാർഗാഷ് കൂട്ടിച്ചേർത്തു.

