ടെഹ്‌റാൻ: ഇറാനിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ജയ്ഷ് അൽ-അദ്ല്‍ എന്ന സുന്നി ഭീകരസംഘടനയിലെ അംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി. ഞായറാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Attack on security forces, Iran executes man linked to militant group)
ആമർ റാമേഷ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ നീക്കത്തിനിടെയാണ് ഇയാൾ അറസ്റ്റിലായത്. സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള ബോംബാക്രമണങ്ങൾ, പതിയിരുന്ന് നടത്തിയ ആക്രമണങ്ങൾ, ആയുധമേന്തിയുള്ള കലാപം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.
ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്താൻ-ബലൂചിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പാണ് ജയ്ഷ് അൽ-അദ്ല്‍. മേഖലയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇറാനിയൻ സുരക്ഷാ സേനയ്ക്ക് നേരെ കടുത്ത ആക്രമണങ്ങളാണ് ഈ സംഘടന നടത്തിവരുന്നത്. പ്രദേശത്തെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വൻതോതിലുള്ള സൈനിക വിന്യാസമാണ് ഇറാൻ അവിടെ നടത്തിയിട്ടുള്ളത്.

