താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ 19 വയസ്സുകാരിയായ ബിരുദ വിദ്യാർത്ഥിനിയെ അജ്ഞാതൻ വീട്ടിൽക്കയറി ഉപദ്രവിക്കാൻ ശ്രമിച്ചു (Thamarassery Student Attack). കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. അക്രമി മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് വിദ്യാർത്ഥിനിയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
കാരാടി പാൽ സൊസൈറ്റിക്ക് സമീപം വാടക വീടിനുള്ളിലാണ് അതിക്രമം നടന്നത്. ഗൃഹനാഥയും രണ്ട് മക്കളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. മൂത്ത മകൾ ബാങ്ക് ജീവനക്കാരിയാണ്. സംഭവസമയം അമ്മയും ബിരുദ വിദ്യാർത്ഥിനിയായ രണ്ടാമത്തെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവാതിലിലൂടെ അകത്തുകയറിയ അക്രമി വിദ്യാർത്ഥിനിയെ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ശക്തമായി പ്രതിരോധിക്കുകയും അക്രമിയെ തള്ളിമാറ്റുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജനവാസ മേഖലയിൽ നടന്ന ഈ അതിക്രമം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Story Summary: A 19-year-old degree student was attacked by an unidentified person inside her home in Thamarassery. The attacker allegedly tried to suffocate her using a cloth soaked in human urine. The girl managed to resist and the attacker fled the scene. Thamarassery Police have registered a case and an investigation is underway.

