എറണാകുളം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ പാലാ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ അജിത് (19), അദ്വൈത് (20), ടോമി ഷാജി (19), അർജുൻ സനിൽ (20), അശ്വിൻ രഘു (20) എന്നിവരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.(Five Youths Arrested In Muvattupuzha For Attempted Assault And Chasing Woman In Truck)
രാത്രി 11.15-ഓടെ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്നോടിയ യുവതിയെ അതുവഴി വന്ന മറ്റൊരു ബൈക്കുകാരൻ സഹായിക്കാൻ ശ്രമിച്ചു. അക്രമികൾ പിന്തുടർന്നതോടെ യുവതിയും സഹായിയും റോഡിലൂടെ വന്ന ഒരു ട്രക്ക് തടഞ്ഞുനിർത്തി. മലയാളം സംസാരിക്കാനറിയാത്ത ബംഗാളി ഡ്രൈവറോട് കാര്യം ധരിപ്പിക്കുകയും ഇരുവരും ട്രക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് അക്രമികൾ മാരകായുധങ്ങളുമായി 15 കിലോമീറ്ററോളം ട്രക്കിനെ പിന്തുടർന്നു. ട്രക്കിൽ ആയുധങ്ങൾ കൊണ്ട് ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ, പിന്തുടർന്നുവന്ന മറ്റൊരു കാറിലുള്ളവർ വീഡിയോയിൽ പകർത്തി. ഇതിനിടെ യുവതി പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. രാമമംഗലത്ത് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് ട്രക്കിന് സുരക്ഷയൊരുക്കിയതോടെ അക്രമികൾ പിന്തിരിഞ്ഞോടി. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്ക് നമ്പറിന്റെ അടിസ്ഥാനത്തിൽ പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. വധശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്.
Story Summary
A young woman in Muvattupuzha narrowly escaped an abduction attempt by five men who chased her and the truck she used to flee for nearly 15 kilometers. The assailants were apprehended by the police after the incident was recorded on video by bystanders, leading to their arrest on charges including attempted murder.

