കാസർഗോഡ്: വിദേശത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ലക്ഷങ്ങൾ തടസ്സമായപ്പോൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ കുടുംബത്തിന് ആശ്വാസമായി. കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശി വേണുഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് തങ്ങൾ മുൻകൈ എടുത്തത്. (Lakhs needed to bring back the body of a Malayali who died in Sharjah, Panakkad Sadiq Ali Shihab Thangal lends a helping hand)
ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് മാർച്ച് 17 മുതൽ ഷാർജയിലെ ബുർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വേണുഗോപാൽ. ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരുന്നതിനാൽ ചികിത്സാ ചെലവ് ഇനത്തിൽ ഏകദേശം 75 ലക്ഷം രൂപയോളം ബില്ലായി. ഇത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ആശുപത്രി അധികൃതർ ബില്ലിൽ ഇളവ് നൽകിയെങ്കിലും ഏകദേശം 50 ലക്ഷത്തോളം രൂപ അപ്പോഴും അടയ്ക്കണമായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ തങ്ങൾ ആശുപത്രി ഉടമയെ ബന്ധപ്പെട്ടു. തങ്ങളുടെ അഭ്യർത്ഥന മാനിച്ച ഡോ. ഷംസീർ വയലിൽ, 2,17,000 ദിർഹം ആയിരുന്ന ബില്ല് 40,000 ദിർഹമാക്കി കുറച്ചു നൽകാൻ തയ്യാറായി. ബാക്കി തുകയായ ഏകദേശം 40 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഇളവ് ലഭിച്ചത്. ഹോസ്പിറ്റൽ ബില്ല് അടയ്ക്കാനുള്ള ബാക്കി തുക സ്വരൂപിക്കാൻ 13ഓളം സംഘടനകൾ മുന്നിട്ടിറങ്ങി.

