ബംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി ഒരു വർഷത്തോളമായി റിമാൻഡിൽ കഴിഞ്ഞിരുന്ന കന്നഡ നടി രന്യ റാവു (Ranya Rao released) ജയിൽമോചിതയായി. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നാണ് തടവു കാലാവധി പൂർത്തിയാക്കി നടി പുറത്തിറങ്ങിയത്.
2025 മാർച്ചിലാണ് ദുബായിൽ നിന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (DRI) പിടികൂടുന്നത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.2 കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇതിന് വിപണിയിൽ ഏകദേശം 12.56 കോടി രൂപ വിലവരും. സംഭവത്തിൽ നടിയുടെ കൂടെയുണ്ടായിരുന്ന രണ്ട് കൂട്ടാളികളെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.
നടിക്കെതിരെ കോഫെപോസ (COFEPOSA – Conservation of Foreign Exchange and Prevention of Smuggling Activities Act) നിയമം ചുമത്തിയതാണ് ജയിൽ മോചനം വൈകാൻ കാരണമായത്. ഈ നിയമപ്രകാരം കുറ്റാരോപിതരെ ജാമ്യം നൽകാതെ ഒരു വർഷം വരെ കരുതൽ തടങ്കലിൽ വെക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം മേയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും കോഫെപോസ നിലവിലുണ്ടായിരുന്നതിനാൽ ജയിൽ അധികൃതർ ഇവരെ വിട്ടയച്ചിരുന്നില്ല. നിയമപ്രകാരമുള്ള ഒരു വർഷത്തെ കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ മോചനം സാധ്യമായത്.
Story Summary: Kannada actress Ranya Rao has been released from Parappana Agrahara Central Jail after a year of detention in a gold smuggling case. She was arrested by DRI in March 2025 at Bengaluru airport for smuggling 14.2 kg of gold worth ₹12.56 crore from Dubai, and was held under the COFEPOSA Act.

