കണ്ണൂർ: ആലക്കോട് തിമിരിയിൽ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.എൻ. പ്രശാന്താണ് പ്രതികൾക്ക് 25 വർഷം വീതം തടവ് ശിക്ഷ വിധിച്ചത്.(Thimiri bomb case, 10 CPM activists sentenced to 25 years in prison)
കേസിലെ രണ്ടാം പ്രതിയായ തെക്കിനിയിൽ ടി.വി. ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന കോടതി നിർദ്ദേശമുള്ളതിനാൽ, ബാക്കി 9 പ്രതികൾ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. ശിക്ഷിക്കപ്പെട്ടവരിൽ സി.പി.എം പഞ്ചായത്ത് അംഗമായ പി.വി. ബാബുരാജും ഉൾപ്പെടുന്നു. വിധി വന്നതോടെ ഇദ്ദേഹം പഞ്ചായത്ത് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെടും.
ശിക്ഷിക്കപ്പെട്ടവർ എം.കെ. പ്രദീപ്‌കുമാർ, പി.പി. സത്യൻ, പി.വി. ബാബുരാജ്, ഇ.വി. വിനോദ് കുമാർ, പാലേരി വിജയൻ, കെ.പി. സുരേഷ്, ടോബി, ജനാർദനൻ, ശിവപ്രകാശ്, ടി.വി. ബിനു എന്നിവരാണ്. 2011 നവംബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിമിരിയിൽ വെച്ച് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർക്ക് നേരെ പ്രതികൾ ബോംബെറിയുകയായിരുന്നു.

