മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടം ഒൻപത് കുടുംബങ്ങളെ മാത്രമല്ല, ഒരു വിദ്യാലയത്തെ ഒന്നടങ്കമാണ് അനാഥമാക്കിയത്. പാങ്ങ് ജി.എൽ.പി സ്കൂളിലെ എട്ട് അധ്യാപകരിൽ അഞ്ച് പേരെയും ഈ ദുരന്തം കവർന്നെടുത്തു. വിരമിക്കാനിരിക്കെ വിടവാങ്ങിയ പ്രധാനാധ്യാപിക അജിതയും, പരിമിതികളെ തോൽപ്പിച്ച് അറിവുപകർന്ന മജീദ് മാഷും ഉൾപ്പെടെയുള്ളവരുടെ വിയോഗം സ്കൂളിന് നികത്താനാവാത്ത നഷ്ടമാണ്.(Valparai disaster, Teachers lost their lives, school becomes almost empty)
സ്കൂളിലെ ആകെയുള്ള എട്ട് അധ്യാപകരിൽ ഇനി ബാക്കിയുള്ളത് നാലുപേർ മാത്രമാണ്. എൽ.പി വിഭാഗം അധ്യാപിക ഹസ്നത്ത്, എൽ.കെ.ജി അധ്യാപികമാരായ റസീന, യശോദ, പ്യൂൺ ഗോപാലകൃഷ്ണൻ എന്നിവർ മാത്രമാണ് ഇപ്പോൾ ഈ വിദ്യാലയത്തിലുള്ളത്. പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ് എന്നിവരടക്കമാണ് അപകടത്തിൽ മരിച്ചത്.
വേനലവധി ആഘോഷിക്കാനായി വെള്ളിയാഴ്ച രാവിലെയാണ് 13 പേരടങ്ങുന്ന സംഘം അതിരപ്പിള്ളി വഴി വാൽപ്പാറയിലേക്ക് പുറപ്പെട്ടത്. ചെങ്ങോട്ടൂർ സ്വദേശിയായ മുഹമ്മദ് ഫാഹിസായിരുന്നു വാഹനത്തിന്റെ ഡ്രൈവർ. അതിരപ്പിള്ളിയും മലക്കപ്പാറയും സന്ദർശിച്ച ശേഷം പൊള്ളാച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം.

