കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലേക്ക്. ഡോ. എം.കെ. റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. അന്വേഷണ സമിതിക്ക് മുൻപിൽ മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാൻ രക്ഷിതാക്കളും ഇന്ന് കോളേജിലെത്തി.(Nitin Raj’s death, Student anger rages, indefinite strike demanding the dismissal of Dr. MK Ram)
ക്യാമ്പസിൽ വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച വിദ്യാർത്ഥികൾ മാനേജ്‌മെന്റിന് മുൻപിൽ കടുത്ത നിബന്ധനകളാണ് വെച്ചിരിക്കുന്നത്. ഡോ. എം.കെ. റാമിനെ എത്രയും വേഗം പിരിച്ചുവിടുക. ഒപ്പം ആരോപണവിധേയരായ മറ്റ് രണ്ട് അധ്യാപകർക്കെതിരെയും നടപടി സ്വീകരിക്കുക. ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് സംഘടന പ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം അനുവദിക്കുക.
കോളേജിൽ രക്ഷാകർതൃ-അധ്യാപക സമിതി ഉടൻ നിലവിൽ കൊണ്ടുവരിക. അധ്യാപകരിൽ നിന്ന് നേരിടുന്ന ക്രൂരതകൾ പുറംലോകത്തെ അറിയിക്കാൻ വിദ്യാർത്ഥികൾ പ്രത്യേക മെയിൽ ഐഡി രൂപീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറ്റമ്പതിലേറെ പരാതികളാണ് അധ്യാപകർക്കെതിരെ ലഭിച്ചത്. ഭയമില്ലാതെ കാര്യങ്ങൾ തുറന്നു പറയുമെന്ന് ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും വ്യക്തമാക്കി. കോളേജിന് അകത്ത് മാത്രമല്ല, പുറത്തും രാഷ്ട്രീയ-സാമൂഹിക സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഡോ. എം.കെ. റാമിന്റെ എടക്കാടുള്ള ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. ക്ലിനിക്കിന്റെ ബോർഡുകൾ നശിപ്പിക്കുകയും പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡെന്റൽ കോളേജിലേക്ക് പട്ടികജാതി ക്ഷേമസമിതിയും മാർച്ച് നടത്തി.

