ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആഭ്യന്തര വൃത്തങ്ങളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായി സൂചന. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളായ പലരും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോ രാജിവെക്കുകയോ ചെയ്തതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായത്.(Siddaramaiah’s loyalists are leaving one by one, Another Political Secretary Removed)
ഏറ്റവും പുതിയ സംഭവവികാസത്തിൽ, മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്ന നസീർ അഹമ്മദിനെ സ്ഥാനത്തുനിന്ന് നീക്കി. 2023 ജൂൺ ഒന്നിനാണ് ഇദ്ദേഹത്തെ നിയമിച്ചത്. ദാവൻഗരെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്നങ്ങളാണ് നടപടിക്ക് പിന്നിലെന്ന് കരുതപ്പെടുന്നു. നേതാക്കൾ പാർട്ടി താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് പരോക്ഷ പിന്തുണ നൽകിയെന്നും പാർട്ടിയിൽ ഒരു വിഭാഗം ആരോപിക്കുന്നു.
പാർട്ടി അച്ചടക്കം വളരെ പ്രധാനമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ദാവൻഗരെയിലെ വിമത സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ നസീർ അഹമ്മദിനോട് നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അവിടെ എത്തിയില്ല. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയമായ തീരുമാനമെടുക്കുകയായിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി. അതേസമയം ആരോപണങ്ങൾ സമീർ അഹമ്മദ് ഖാൻ നിഷേധിച്ചു. സിദ്ധരാമയ്യയോട് ഏറ്റവും അടുത്ത നിൽക്കുന്നവർക്ക് നേരിടേണ്ടി വരുന്ന തിരിച്ചടികളുടെ പട്ടിക നീളുകയാണ്.

