വാഷിംഗ്ടൺ: ലബനനിൽ യുഎൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ജപ്പാൻ ഉൾപ്പെടെയുള്ള പത്ത് രാജ്യങ്ങൾ (Lebanon War Hostilities End). ലബനനിലെ സൈനിക നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, കൊളംബിയ, ഇന്തോനേഷ്യ, ജപ്പാൻ, ജോർദാൻ, സിയറ ലിയോൺ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളാണ് ലബനനിലെ വഷളാകുന്ന മാനുഷിക സാഹചര്യത്തിലും പലായനത്തിലും ആശങ്ക രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മൂന്ന് ഇന്തോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടതിനെ പ്രസ്താവനയിൽ പ്രത്യേകം പരാമർശിച്ചു. ഇതിൽ ഒരാൾ ഇസ്രായേൽ ടാങ്ക് ഷെല്ലാക്രമണത്തിലും രണ്ട് പേർ ഹിസ്ബുള്ള സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മാർച്ച് മാസം മുതൽ ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെടുകയും 12 ലക്ഷം പേർ ഭവനരഹിതരാകുകയും ചെയ്തതായി ലബനീസ് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് ലബനനിലും സംഘർഷം കടുപ്പിച്ചത്. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിനെ രാജ്യങ്ങൾ സ്വാഗതം ചെയ്തു. എന്നാൽ ഇറാനുമായുള്ള സമാധാന കരാറിൽ ലബനനിലെ യുദ്ധവും ഉൾപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, ലബനൻ വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ഹിസ്ബുള്ളയെ നിരായുധരാക്കണമെന്നാണ് ഇസ്രായേലിന്റെ പ്രധാന ആവശ്യം. ലബനനിലെ തെക്കൻ മേഖലയിൽ മാനുഷിക സഹായം എത്തിക്കുന്ന ഉദ്യോഗസ്ഥർ നേരിടുന്ന വലിയ സുരക്ഷാ ഭീഷണിയും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Summary: Ten countries, including Canada, the UK, Australia, and Japan, have called for an “urgent end to hostilities” in Lebanon and condemned the killing of UN peacekeepers. The joint statement expressed deep concern over the worsening humanitarian crisis and displacement of 1.2 million people in Lebanon since March. While welcoming the fragile ceasefire between the US, Israel, and Iran, the nations urged for peace in Lebanon as well. However, Israel has ruled out a ceasefire in Lebanon, demanding the disarmament of Hezbollah.

