ടെഹ്റാൻ: പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ അമേരിക്കയുമായി നടത്തിയ വെടിനിർത്തൽ ചർച്ചകൾക്ക് ശേഷം മടങ്ങിയ ഇറാനിയൻ പ്രതിനിധി സംഘത്തിന് നേരെ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരടങ്ങുന്ന സംഘം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്ര മധ്യേ വിമാനം മാറുകയും അതീവ രഹസ്യമായി ബസ്സിലും ട്രെയിനിലുമായി ടെഹ്റാനിൽ എത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.(Iranian Delegation Claims Threats After Failed US Talks)
പ്രതിനിധി സംഘത്തെ അനുഗമിച്ച ടെഹ്റാൻ സർവകലാശാല പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ മുഹമ്മദ് മരാണ്ടിയാണ് ലബനീസ് മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമാബാദിലേക്കുള്ള യാത്രയ്ക്കിടെ തന്നെ തങ്ങളുടെ വിമാനം ആക്രമിക്കപ്പെടുമെന്ന നേരിട്ടുള്ള ഭീഷണി ലഭിച്ചിരുന്നതായി മരാണ്ടി പറഞ്ഞു. ഭീഷണി നിലനിൽക്കുന്നതിനാൽ മടക്കയാത്രയിൽ പ്രതിനിധി സംഘം രഹസ്യമായി വിമാനം മാറി. സംഘം സഞ്ചരിച്ച വിമാനം പെട്ടെന്ന് പാത മാറ്റി ഇറാന്റെ അതിർത്തി നഗരമായ മഷാദിൽ അടിയന്തരമായി ഇറക്കി. അവിടെനിന്ന് ബസ്, കാർ, ട്രെയിൻ എന്നിവ വഴിയാണ് സംഘം ടെഹ്റാനിൽ എത്തിയത്.
“ഞങ്ങൾ അമേരിക്കയെ വിശ്വസിക്കുന്നില്ല,” മരാണ്ടി പറഞ്ഞു. ഒരു വശത്ത് ചർച്ചകൾ നടക്കുമ്പോഴും മറുവശത്ത് അടുത്ത ഘട്ട യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ഇറാൻ ഊർജ്ജിതമാക്കിയിരിക്കുകയാണ്. അമേരിക്ക വഞ്ചകരാണെന്ന് ഇറാന് എപ്പോഴും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ട ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും, മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും വീണ്ടും പാകിസ്ഥാനിലെത്തിയേക്കും.
ചർച്ചകൾക്കായി ഇരുരാജ്യങ്ങളെയും ഇസ്ലാമാബാദ് ക്ഷണിച്ചിട്ടുണ്ട്. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങൾ ചർച്ചയ്ക്കായി മാറ്റിവെക്കാൻ ഇറാൻ തയ്യാറാണെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ അധികൃതർ രണ്ട് രാജ്യങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ആദ്യ ഘട്ടത്തിൽ പുരോഗതി ഉണ്ടായില്ലെങ്കിലും വരാനിരിക്കുന്ന ചർച്ചകളിൽ ലോകം വലിയ പ്രതീക്ഷയർപ്പിക്കുന്നു.

