ബീജിംഗ്: ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന നയതന്ത്രജ്ഞനും സഹമന്ത്രിയുമായ സൺ വെയ്‌ദോങ്ങിനെ സ്ഥാനത്തുനിന്ന് നീക്കി (China Vice Foreign Minister Dismissed). ചൈനീസ് ഭരണകൂടത്തിന്റെ പരമോന്നത സമിതിയായ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് നടപടിയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ ഇദ്ദേഹത്തെ പുറത്താക്കാനുള്ള കൃത്യമായ കാരണം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥരെ ഇത്തരത്തിൽ പെട്ടെന്ന് നീക്കം ചെയ്യുന്നത് സാധാരണയായി അച്ചടക്ക നടപടികളുടെ ഭാഗമായിട്ടാണ്. ഇതിന് പിന്നാലെ ഔദ്യോഗിക അന്വേഷണങ്ങളും പ്രഖ്യാപിക്കാറുണ്ട്. പ്രസിഡന്റ് ഷി ജിൻപിങ് അധികാരമേറ്റത് മുതൽ നടപ്പിലാക്കി വരുന്ന ശക്തമായ അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം മാത്രം പത്ത് ലക്ഷത്തിലധികം അഴിമതി കേസുകളാണ് ചൈന അന്വേഷിച്ചത്.
മാർച്ച് 13-ന് ബ്രൂണെ, മലേഷ്യ എന്നീ രാജ്യങ്ങളുടെ അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയാണ് സൺ വെയ്‌ദോങ്ങിന്റെ അവസാനത്തെ പൊതുപരിപാടിയായി ഔദ്യോഗിക വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിന് മുൻപ് പാകിസ്താൻ അംബാസഡറുമായും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. സണ്ണിനൊപ്പം നാഷണൽ റെയിൽവേ അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ അൻ ലുഷെങ്ങിനെയും സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലും സൈന്യത്തിലും നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി സ്ഥാനം നഷ്ടമായിട്ടുണ്ട്. ഇത് ഭരണകൂടത്തിനുള്ളിലെ ശുദ്ധീകരണ നടപടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
Summary: China has dismissed Vice Foreign Minister Sun Weidong, as announced by the Ministry of Human Resources following a State Council decision. While no specific reason was given, such high-level dismissals in China often precede corruption investigations under President Xi Jinping’s anti-graft campaign. Sun’s last public engagement was in mid-March. Along with Sun, An Lusheng, deputy director of the National Railway Administration, was also removed from office.

