മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ, സോഷ്യൽ മീഡിയയിൽ ട്രംപിനെ പരിഹസിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ്. ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ തന്ത്രപരമായ മേൽക്കൈ ചൂണ്ടിക്കാട്ടിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ കോൺസുലേറ്റ് പ്രതികരിച്ചത്.(Picture Abhi Baaki Hai, Iran uses SRK’s dialogue against Trump )
കടൽമാർഗമുള്ള എണ്ണ വിതരണത്തിലും നാവിക ആധിപത്യത്തിലും ഹോർമുസ് കടലിടുക്കിനുള്ള പ്രാധാന്യം ഇറാൻ കോൺസുലേറ്റ് എടുത്തുപറഞ്ഞു. കപ്പൽപ്പടകളെ തകർത്താലും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് കളിയുടെ ഗതി തീരുമാനിക്കുന്നതെന്ന് സഹോദരൻ മറന്നുപോയി, എന്ന് കോൺസുലേറ്റ് കുറിച്ചു. അമേരിക്ക നൽകുന്ന മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുകൊണ്ട്, “ബാക്കിയെല്ലാം വെറും ഫിലിമി ഡയലോഗുകളാണ് ബോസ്” എന്നും കോൺസുലേറ്റ് പരിഹസിച്ചു.
“Red bees of the #PersianGulf” yeah, the fast missile boats are warming up.
Funny how #Trump kept claiming #Iran’s navy was “finished”… now they’re about to find out how a swarm can pin you down real quick.
Abhi toh sirf trailer hai, picture abhi baaki hai 😏.#HORMUZ pic.twitter.com/Wu0FV5iMIc
— Consulate General of the I.R. Iran in Mumbai (@IRANinMumbai) April 13, 2026
ഇറാന്റെ നാവികപ്പടയെ ‘പേർഷ്യൻ ഗൾഫിലെ ചുവന്ന തേനീച്ചകൾ’ എന്നാണ് ടെഹ്റാൻ വിശേഷിപ്പിക്കുന്നത്. ഇറാന്റെ നാവികശക്തി അവസാനിച്ചുവെന്ന ട്രംപിന്റെ വാദത്തിന് മറുപടിയായി ഷാരൂഖ് ഖാൻ ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണ് കോൺസുലേറ്റ് ഉപയോഗിച്ചത്. ഇറാന്റെ നാവികസേന അവസാനിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ഒരു പറ്റം തേനീച്ചകൾക്ക് എങ്ങനെ നിങ്ങളെ തളച്ചിടാമെന്ന് അവർ ഉടൻ മനസ്സിലാക്കും. ഇതൊരു ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ എന്ന് അവർ പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇറാന്റെ നാവികസേന കടലിന്റെ അടിയിലാണ്, അത് പൂർണ്ണമായും നാമാവശേഷമായിരിക്കുന്നു. ഏതെങ്കിലും കപ്പലുകൾ ഞങ്ങളുടെ ഉപരോധത്തിന് അടുത്തേക്ക് വന്നാൽ അവ അപ്പോൾത്തന്നെ ഇല്ലാതാക്കും, എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ട്രംപിന്റെ പോസ്റ്റുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ മീമുകളുടെ പ്രവാഹമാണ്. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി ട്രംപ് പാട്ടുപാടുന്ന രീതിയിലുള്ള എഐ വീഡിയോ പങ്കുവെച്ചുകൊണ്ട് പരിഹാസം തുടർന്നു. ട്രംപിനെ കടൽക്കൊള്ളക്കാരനായി ചിത്രീകരിക്കുന്ന പോസ്റ്റുകളും ഇറാൻ അനുകൂല ഹാൻഡിലുകളിൽ നിന്ന് പുറത്തുവരുന്നുണ്ട്.

