റോം: ലിയോ പതിനാലാമൻ മാർപാപ്പയെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപുമായി അടുത്ത ബന്ധം പുലർത്തുന്ന മെലോണി, പരസ്യമായി അദ്ദേഹത്തെ തിരുത്തിക്കൊണ്ട് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. (Unacceptable, Giorgia Meloni makes rare correction to Trump’s criticism of the Pope)
മാർപാപ്പയ്‌ക്കെതിരായ ട്രംപിന്റെ കടന്നാക്രമണത്തിൽ ഇറ്റലിയിൽ ഉടനീളം ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മെലോണിയുടെ പ്രതികരണം. നാല് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി പുറപ്പെടുന്നതിന് മുൻപ് മെലോണി ഒരു പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും അതിൽ ട്രംപിന്റെ പേര് പരാമർശിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ട്രംപിനെ നേരിട്ട് ചോദ്യം ചെയ്യാൻ മെലോണിക്ക് ധൈര്യമില്ലെന്ന് ആരോപിക്കുകയും ചെയ്തു.
തുടർന്നാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് രണ്ടാമതൊരു പ്രസ്താവന പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്നത്. പരിശുദ്ധ പിതാവിനെക്കുറിച്ചുള്ള പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ അംഗീകരിക്കാനാവില്ല. കത്തോലിക്കാ സഭയുടെ തലവനാണ് മാർപാപ്പ. സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നതും എല്ലാത്തരം യുദ്ധങ്ങളെയും അപലപിക്കുന്നതും അദ്ദേഹത്തിന്റെ ധർമ്മവും സ്വാഭാവികമായ കാര്യവുമാണ് എന്ന് അവർ പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെയും ആണവായുധങ്ങളുടെ വ്യാപനത്തെയും കുറിച്ച് മാർപാപ്പ നടത്തിയ പരാമർശങ്ങളെത്തുടർന്നാണ് ട്രംപ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. മാർപാപ്പ ‘ലിബറൽ’ ആണെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ അദ്ദേഹം മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. കൂടാതെ, അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ ലിയോ പതിനാലാമനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് തന്നെ ട്രംപിനെ നേരിടാനാണെന്നും അദ്ദേഹം ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടു. അതേസമയം, ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്നും തന്റെ പ്രസംഗങ്ങൾ സുവിശേഷത്തിന്റെ സന്ദേശമാണെന്നും അൾജീരിയയിലേക്കുള്ള യാത്രയ്ക്കിടെ മാർപാപ്പ പ്രതികരിച്ചു.

