ന്യൂഡൽഹി: ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ നിര്യാണത്തിൽ ആദരമർപ്പിച്ചു കൊണ്ടുള്ള പരിപാടി സംപ്രേഷണം ചെയ്ത പാകിസ്ഥാനിലെ പ്രമുഖ ചാനലായ ജിയോ ടിവിക്ക് പാക് മാധ്യമ നിയന്ത്രണ അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഇന്ത്യൻ വിനോദ പരിപാടികൾക്ക് പാകിസ്ഥാനിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.(Pakistan’s notice to TV channel for airing tribute to Asha Bhosle)
പാകിസ്ഥാനിലെ സ്വകാര്യ ചാനലുകളെ നിയന്ത്രിക്കുന്ന പെമ്ര, സുപ്രീം കോടതിയുടെ ഉത്തരവ് മനഃപൂർവ്വം ലംഘിച്ചുവെന്നാണ് ജിയോ ടിവിക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. പാക് പ്രാദേശിക സംസ്കാരത്തിന് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി 2018-ലാണ് ഇന്ത്യൻ ഉള്ളടക്കങ്ങൾ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് പാകിസ്ഥാൻ സുപ്രീം കോടതി നിരോധിച്ചത്.
അതോറിറ്റിയുടെ നടപടിക്കെതിരെ ജിയോ ന്യൂസ് ഉറുദു മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രംഗത്തെത്തി. കലയും കലാകാരന്മാരും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഇരകളാകരുതെന്ന് അദ്ദേഹം ‘എക്സിൽ’ കുറിച്ചു. ഐക്കണിക് കലാകാരന്മാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ പുനരവലോകനം ചെയ്യുന്നതും ആഘോഷിക്കുന്നതും ലോകമെമ്പാടുമുള്ള കീഴ്‌വഴക്കമാണ്. ആശാ ഭോസ്‌ലേയെപ്പോലൊരു പ്രതിഭയുടെ കാര്യത്തിൽ, അവരുടെ അവിസ്മരണീയമായ ഗാനങ്ങൾ ഇനിയും കൂടുതൽ ഞങ്ങൾ പങ്കുവെക്കേണ്ടതായിരുന്നു, എന്ന് അസ്ഹർ അബ്ബാസ് പറഞ്ഞു.
പാകിസ്ഥാന്റെ ഇതിഹാസ ഗായിക നൂർ ജഹാനെ തന്റെ മൂത്ത സഹോദരിയായാണ് ആശാ ഭോസ്‌ലേ കണ്ടിരുന്നതെന്നും നുസ്രത്ത് ഫത്തേ അലി ഖാൻ, നസീർ കാസ്മി തുടങ്ങിയ പാക് പ്രതിഭകളുമായി അവർ സഹകരിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആശാ ഭോസ്‌ലേ (92) ഞായറാഴ്ചയാണ് അന്തരിച്ചത്.

