വാഷിംഗ്ടൺ: യുഎഇ നൽകിയ 3 ബില്യൺ ഡോളർ വായ്പ പൂർണ്ണമായും തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായ പാകിസ്താൻ, പണം കണ്ടെത്താൻ എല്ലാ മാർഗ്ഗങ്ങളും പരിശോധിക്കുന്നതായി ധനമന്ത്രി മുഹമ്മദ് ഔറംഗസേബ (Pakistan UAE Loan Repayment). കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ആദ്യമായാണ് വായ്പ തിരിച്ചടയ്ക്കാൻ കാലാവധി നീട്ടിനൽകാൻ യുഎഇ വിസമ്മതിക്കുന്നത്. ഇതോടെ പാകിസ്താന്റെ വിദേശനാണ്യ ശേഖരത്തിന്മേൽ വലിയ സമ്മർദ്ദമാണ് ഉണ്ടായിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുന്നത് പാകിസ്താൻ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരെ നടന്ന ആക്രമണങ്ങൾക്ക് മുൻപ് പാകിസ്താന്റെ സാമ്പത്തിക നില ഭദ്രമായിരുന്നുവെന്നും എന്നാൽ ഇപ്പോഴത്തെ സാഹചര്യം വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ 16.4 ബില്യൺ ഡോളറാണ് പാകിസ്താന്റെ വിദേശനാണ്യ ശേഖരം. ഇത് ഏകദേശം മൂന്ന് മാസത്തെ ഇറക്കുമതിക്ക് മാത്രമേ തികയുകയുള്ളൂ.
അന്താരാഷ്ട്ര ബോണ്ട് വിപണിയിലേക്ക് നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങാനാണ് പാകിസ്താൻ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യൂറോ ബോണ്ടുകൾ, ഇസ്‌ലാമിക് സുക്കുക്കുകൾ എന്നിവ പുറത്തിറക്കി ആവശ്യമായ പണം കണ്ടെത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. കൂടാതെ, ചൈനീസ് കറൻസിയായ യുവാന്റെ അടിസ്ഥാനത്തിൽ ആദ്യമായി ‘പാണ്ഡ ബോണ്ടുകൾ’ പുറത്തിറക്കാനും പാകിസ്താൻ പദ്ധതിയിടുന്നുണ്ട്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെയാണിത് നടപ്പിലാക്കുക.
അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായവും പാകിസ്താൻ പ്രതീക്ഷിക്കുന്നുണ്ട്. നിലവിലുള്ള 7 ബില്യൺ ഡോളറിന്റെ പാക്കേജിന്റെ ഭാഗമായി 1.3 ബില്യൺ ഡോളറിന്റെ അടുത്ത ഗഡു ഉടൻ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ. യുഎഇ വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വിവിധ സ്രോതസ്സുകളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.
വായ്പ തിരിച്ചടയ്ക്കുന്ന കാര്യത്തിൽ സൗദി അറേബ്യ, ചൈന എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ ഔറംഗസേബ് വ്യക്തമായ മറുപടി നൽകിയില്ല. ഐഎംഎഫ്, ലോകബാങ്ക് യോഗങ്ങളിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയപ്പോഴാണ് അദ്ദേഹം ബ്ലൂംബെർഗിനോട് പ്രതികരിച്ചത്.
Summary: Pakistan is exploring various financial options, including global bonds and bilateral loans, to repay a $3 billion loan to the UAE after the Gulf nation refused a rollover for the first time in seven years. Finance Minister Muhammad Aurangzeb stated in Washington that despite the pressure from rising oil prices and regional conflicts, Pakistan remains committed to its creditors. The country plans to issue Eurobonds and Panda bonds while awaiting the next $1.3 billion tranche from the IMF to stabilize its foreign-exchange reserves, which currently stand at $16.4 billion.

