മുംബൈ: കല്യാൺ സ്വദേശിയായ 82 വയസ്സുകാരിയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനിരയാക്കി 73.3 ലക്ഷം രൂപ കവർന്നു. ഭീകരാക്രമണ കേസിൽ കുടുക്കുമെന്ന് നിയമപാലകരെന്ന വ്യാജേന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ വയോധികയെ വഞ്ചിച്ചത്. താൻ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ വയോധിക വെള്ളിയാഴ്ച മഹാത്മാ ഫൂലെ ചൗക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.(Digital arrest scam on 82-year-old woman for alleged Pakistani terror links, Rs 73 lakh fraud in Mumbai)
ഏപ്രിൽ 6-നും 10-നും ഇടയിലാണ് വിവിധ മൊബൈൽ നമ്പറുകളിലൂടെ പ്രതികൾ പരാതിക്കാരിയെ ബന്ധപ്പെട്ടത്. വയോധികയുടെ മൊബൈൽ നമ്പർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള ഒരു പാകിസ്ഥാൻ സൈനികനുമായി ബന്ധപ്പെട്ടതാണെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. കേസിൽ നിന്ന് പേര് ഒഴിവാക്കാൻ ബാങ്ക് ഇടപാടുകൾ ‘പരിശോധിക്കണം’ എന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ പലതവണയായി പണം ആവശ്യപ്പെട്ടത്.
വാട്‌സാപ്പിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ പാലിച്ച് വയോധിക വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നാല് ദിവസത്തിനുള്ളിൽ ആകെ 73.3 ലക്ഷം രൂപ കൈമാറി. വയോധികയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച അഞ്ച് പ്രാദേശിക മൊബൈൽ നമ്പറുകൾ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ വിലാസവും മറ്റ് വിവരങ്ങളും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

