തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.(False propaganda that the temperature will reach 55 degrees in Kerala, Disaster Management Authority says it is punishable)
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും, അതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്, കാറുകളിൽ ഇന്ധന ടാങ്ക് പൂർണ്ണമായി നിറയ്ക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘സിവിൽ ഡിഫൻസ് വകുപ്പ്’ എന്ന പേരിലാണ് ഈ സന്ദേശം പടരുന്നത്.
കേരളത്തിൽ ‘സിവിൽ ഡിഫൻസ്’ എന്ന പേരിൽ പ്രത്യേക വകുപ്പില്ല. അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സേനയാണ് സിവിൽ ഡിഫൻസ്. ഇവർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരളത്തിൽ താപനില 54 ഡിഗ്രി കടക്കുമെന്ന തരത്തിലുള്ള യാതൊരു പ്രവചനവും കേന്ദ്ര കാലാവസ്ഥാ വകുപ്പും പുറപ്പെടുവിച്ചിട്ടില്ല. വ്യാജവാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്.

