എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ വ്യക്തമാണെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു (Director Ranjith Sexual Assault Case). എന്നാൽ, രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി, പ്രായം, സാമൂഹിക പശ്ചാത്തലം എന്നിവ പരിഗണിച്ച് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് രഞ്ജിത്ത് ജയിൽ മോചിതനായത്.
അഞ്ച് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്നും പ്രതി ഒളിവിൽ പോകാൻ സാധ്യതയില്ലെന്നും കോടതി വിലയിരുത്തി. എങ്കിലും, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത ഗൗരവമായി കാണുന്നതിനാൽ കർശനമായ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്. ഈ ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ജയിൽ മോചിതനായ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ഫോർട്ട് കൊച്ചിയിലെ സെറ്റിൽ വെച്ച് യുവനടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് രഞ്ജിത്തിനെതിരായ പരാതി. ഏപ്രിൽ ഒന്നിനാണ് തൊടുപുഴയിൽ വെച്ച് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നടിയുടെ പ്രകടനം മോശമായതിനാൽ താൻ വിമർശിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്ത് കോടതിയിൽ വാദിച്ചു. എന്നാൽ കുറ്റകൃത്യത്തിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
Summary: The Ernakulam First Class Magistrate Court observed that there is prima facie evidence against director Ranjith in the sexual assault case. However, considering his health, age, and social status, the court granted him conditional bail after 10 days of custody. The court warned that the bail would be revoked if any conditions were violated. Ranjith was arrested on April 1 following a complaint by a young actress alleging sexual harassment on a film set in Fort Kochi.

