ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിന് സമീപമുള്ള ക്ലീവ്‌ലാൻഡിലെ ജമ്പേഴ്‌സ് ഇൻഫോർമൽ സെറ്റിൽമെന്റിൽ നടന്ന കൂട്ടവെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11.10-ഓടെയാണ് സംഭവം. വെടിവെപ്പിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Mass Shooting At Johannesburg Settlement Leaves 12 Dead)
വെള്ള ടൊയോട്ട ക്വാണ്ടം വാഹനത്തിലെത്തിയ പത്തിലധികം വരുന്ന സായുധ സംഘമാണ് ആക്രമണം നടത്തിയത്. ഇൻഫോർമൽ സെറ്റിൽമെന്റിലെ രണ്ട് കവാടങ്ങളിലൂടെ അകത്തുകടന്ന അക്രമികൾ വിവിധ സ്ഥലങ്ങളിൽ വെച്ച് താമസക്കാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇവർ അതേ വാഹനത്തിൽ തന്നെ രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് വെച്ചുതന്നെ എട്ടു പുരുഷന്മാരും മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ ഒൻപത് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ആക്രമണത്തിന്റെ ഉദ്ദേശ്യം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കൻ പൊലീസ് സർവീസ് അറിയിച്ചു. അക്രമികളെ കണ്ടെത്താൻ വൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അനധികൃത ഖനന സംഘങ്ങൾ തമ്മിലുള്ള തർക്കമാണോ ആക്രമണത്തിന് പിന്നിലെന്ന കാര്യം ഉൾപ്പെടെയുള്ള വിവിധ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലീവ്‌ലാൻഡ് പ്രദേശം അനധികൃത ഖനന പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. ദക്ഷിണാഫ്രിക്കയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും തോക്കുകളുടെ വ്യാപകമായ ഉപയോഗവും ഈ സംഭവത്തോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.
Story Summary
At least 12 people were killed and nine others injured in a mass shooting at the Jumpers Informal Settlement in Cleveland, Johannesburg, late on Tuesday night. South African police have launched a massive manhunt for more than 10 heavily armed suspects who carried out the coordinated attack and fled the scene.

