കൽപറ്റ: വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. പുതുതായി അഞ്ച് പെൺകുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ ആകെ എണ്ണം എട്ടായി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഏഴാം തീയതി ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത് (Wayanad Shigella Outbreak). അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 11 വയസ് പ്രായമുള്ള കുട്ടികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വരെ മൂന്ന് കുട്ടികളിൽ മാത്രമായിരുന്നു രോഗബാധ കണ്ടെത്തിയിരുന്നത്. നിലവിൽ ചികിത്സയിലുള്ള എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനതല വിദഗ്ധസംഘം വയനാട്ടിലെ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംഘം കോളിയാടി സ്കൂളും സമീപ പ്രദേശങ്ങളും പരിശോധിച്ച് പ്രതിരോധ നടപടികൾ വിലയിരുത്തി. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാവശ്യമായ നിർദേശങ്ങളും സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവും പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ നിർദേശിച്ചു. അതേസമയം, നെന്മേനി പഞ്ചായത്തിൽ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഒരാഴ്ചത്തേക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയുടെ ഉത്തരവുപ്രകാരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക ചന്തകൾ, റാലികൾ, പൊതുയോഗങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും അനാവശ്യ ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നത് തടയാനും നിർദേശം നൽകിയിട്ടുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ സമീപത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സമ്പർക്ക പട്ടിക തയാറാക്കി ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, വൃത്തിഹീന സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ, ഭക്ഷണശാലകൾ എന്നിവയിൽ കർശന പരിശോധന നടത്താനും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
Summary:
Five more children have tested positive for Shigella infection in Wayanad, taking the total number of confirmed cases to eight. Health authorities have intensified surveillance and preventive measures, while restrictions have been imposed in Nenmeni Panchayat to curb the spread of the disease.

