കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict on Ranjith’s bail plea today)
രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പൊലീസിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. നേരത്തെ ഫോർട്ടുകൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ എത്തിച്ച് രഞ്ജിത്തിനെ തെളിവെടുപ്പിന് വിധേയനാക്കിയിരുന്നു.
തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് കഴിഞ്ഞ ദിവസം കോടതിയിൽ അപേക്ഷിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഈ നീക്കത്തെ ശക്തമായി എതിർത്തു. 1951-ലെ നിയമപ്രകാരം ജയിലിൽ കഴിയുന്ന പ്രതിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ഇതിനെത്തുടർന്ന് വോട്ട് ചെയ്യാൻ അനുമതി വേണമെന്ന രഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

