തിരുവനന്തപുരം: മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് അധികൃതർ നീട്ടിവെച്ചു. ഇന്ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു മുൻ നിശ്ചയം. എന്നാൽ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ച ഗൾഫ് മേഖലയിലെ പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം, ആ വിദ്യാർത്ഥികളുടെ കൂടി ഫലം ഉൾപ്പെടുത്തി അടുത്ത മാസം 15-ന് ഫലം പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.(Kerala Plus One Result Delayed And Plus Two Exam Performance Overview)
അതേസമയം, സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പുറത്തുവന്നപ്പോൾ അഭിമാനകരമായ നേട്ടമാണ് വിദ്യാർത്ഥികൾ കൈവരിച്ചത്. 77.97 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. മുൻ വർഷത്തെ അപേക്ഷിച്ച് 0.16 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,72,423 പേരിൽ 2,90,398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
ഗ്രൂപ്പ് തിരിച്ചുള്ള വിജയം: സയൻസ് (84.55%), കൊമേഴ്സ് (74.74%), ഹ്യുമാനിറ്റീസ് (66.38%).
സ്കൂൾ മാനേജ്മെന്റ്: എയ്ഡഡ് സ്കൂളുകൾ (82.82%), അൺഎയ്ഡഡ് (78.18%), സർക്കാർ സ്കൂളുകൾ (72.66%).
ഇടുക്കി ജില്ല ഏറ്റവും ഉയർന്ന വിജയശതമാനം (84.64%) രേഖപ്പെടുത്തിയപ്പോൾ കാസർകോട് ജില്ല ഏറ്റവും പിന്നിലായി (71.72%). മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതും ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചതും. മുഴുവൻ മാർക്കും (ഫുൾ എ പ്ലസ്) കരസ്ഥമാക്കിയവരുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷം 41 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ച സ്ഥാനത്ത് ഇത്തവണ 60 പേർക്ക് ആ നേട്ടം കൈവരിക്കാനായി. ഇതിൽ 50 പേരും പെൺകുട്ടികളാണ്. സംസ്ഥാനത്തെ 76 സ്കൂളുകൾ നൂറുശതമാനം വിജയം കൈവരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം. വിദ്യാർത്ഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 29 മുതൽ ജൂലൈ 3 വരെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Story Summary
The first-year higher secondary exam results in Kerala have been rescheduled to July 15th to include students from Gulf exam centers affected by regional conflict. Meanwhile, the plus-two results showed a positive trend with a pass percentage of 77.97%, featuring notable academic excellence from students across the state.

