ഇടുക്കി: സംസ്ഥാനത്തെ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. 2019 മെയ് 31-ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. (Sand is important to the government, Mathew Kuzhalnadan releases more documents on allegations on flood )
പ്രളയ പ്രതിരോധത്തിന് പകരം കരിമണൽ സംരക്ഷിക്കാനാണ് സർക്കാർ മുൻഗണന നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. മഴ തുടങ്ങുന്നതിന് മുമ്പ് തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപത്തെ മണ്ണ് നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പ്രളയമുന്നൊരുക്കത്തേക്കാൾ ഉപരിയായി കരിമണൽ ഖനനത്തിനാണ് സർക്കാർ പ്രാധാന്യം നൽകിയതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
മഴയെത്തുമ്പോൾ മണ്ണ് ഒലിച്ചുപോകാതെ നോക്കണമെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഡാം കൈകാര്യം ചെയ്യേണ്ട ഇറിഗേഷൻ വകുപ്പിന് കരിമണൽ സംരക്ഷിക്കുന്നതിൽ എന്താണ് ഇത്ര താല്പര്യമെന്ന് അദ്ദേഹം ചോദിച്ചു. സഭയിൽ ഈ വിഷയങ്ങൾ ഉന്നയിച്ചാൽ ഏകപക്ഷീയമായ നീക്കമാണ് നടക്കുന്നത്. തന്റെ മൈക്ക് ഓഫ് ചെയ്യാൻ പോലും സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പ്രളയത്തിന്റെ മറവിൽ നടന്ന കരിമണൽ ഖനനമാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് മാത്യു കുഴൽനാടന്റെ വാദം. പുറത്തുവിട്ട ഔദ്യോഗിക രേഖകൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

