അഹമ്മദാബാദ്: ഭക്ഷ്യവിഷബാധ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി അഹമ്മദാബാദിൽ മരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ഫോറൻസിക് പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഏപ്രിൽ 4-നാണ് കുഞ്ഞ് മരിച്ചത്. പോലീസിനെ അറിയിക്കുന്നതിന് മുൻപ് തന്നെ ബന്ധുക്കൾ കുഞ്ഞിനെ സംസ്കരിച്ചിരുന്നു.(Suspicion of food poisoning, Infant’s Body Dug Out For Post-Mortem)
ഫോറൻസിക് സയൻസ് ലബോറട്ടറിയുടെയും ചാന്ദ്‌ഖേഡ പോലീസിന്റെയും മേൽനോട്ടത്തിലാണ് ഇന്ന് മൃതദേഹം പുറത്തെടുത്തത്. ദോശമാവിലെ വിഷാംശം കുഞ്ഞിന്റെ ശരീരത്തിൽ എത്തിയിട്ടുണ്ടോ എന്നും മരണകാരണം കൃത്യമായി കണ്ടെത്താനുമാണ് ഈ നടപടി. വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഒരു കുടുംബത്തിലെ എല്ലാവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
കുടുംബത്തിലെ മൂന്ന് വയസ്സുകാരി ഏപ്രിൽ 5-ന് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിലും സംശയമുയർന്നത്. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

