തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികളെച്ചൊല്ലിയുള്ള തർക്കം വോട്ടെടുപ്പിന് തൊട്ടുമുൻപ് രാഷ്ട്രീയ കേരളത്തിൽ ആളിപ്പടരുന്നു. ഇത് അവസാനത്തെ തിരഞ്ഞെടുപ്പല്ല എന്ന് കേന്ദ്ര സർക്കാരിന് കർശന മുന്നറിയിപ്പ് നൽകിക്കൊണ്ട് സി ബി സി ഐ രംഗത്തെത്തി. (FCRA Amendment Bill, CBCI warns Centre )
ഭേദഗതി ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ബില്ല് താൽക്കാലികമായി മാറ്റിവെച്ചത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് തങ്ങൾക്കറിയാമെന്ന് സി.ബി.സി.ഐ വ്യക്തമാക്കി. ക്രൈസ്തവ സഭകൾ നടത്തുന്ന ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നാണ് സഭയുടെ ആശങ്ക.
വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഈ കടുത്ത നിലപാട് ബിജെപി ക്യാമ്പിന് വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ട് സി.ബി.സി.ഐ പ്രതിനിധി സംഘം തങ്ങളുടെ പ്രതിഷേധം അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

