തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എല്ലാ പ്രധാന പേയ്‌മെന്റുകളും സർക്കാർ നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.(The state is not in a debt trap, KN Balagopal responds to the opposition)
നിലവിൽ 4606 കോടി രൂപ ക്യാഷ് ബാലൻസായി ഖജനാവിലുണ്ട്. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് പ്രതിപക്ഷം നിരന്തരം പ്രചാരണം നടത്തുന്നുവെന്നും, സംസ്ഥാനം കടക്കെണിയിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി ചെലവ് 31,978 കോടി രൂപയായി വർദ്ധിച്ചു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ്.
സംസ്ഥാനത്തിന്റെ വാർഷിക ചെലവ് 1.90 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 1.73 ലക്ഷം കോടി മാത്രമായിരുന്നു. വരുമാനത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിന്റെ 78.12 ശതമാനവും നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ ബാക്കി തുക കൂടി ഉടൻ വിതരണം ചെയ്യും.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതിയുമായി കേരളത്തെ അദ്ദേഹം താരതമ്യം ചെയ്തു. ഹിമാചൽ പ്രദേശിൽ ശമ്പളം പൂർണ്ണമായി നൽകുന്നില്ലെന്നും 30 ശതമാനം വെട്ടിക്കുറച്ചാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നൽകാൻ തെലങ്കാനയിൽ സാധിക്കുന്നില്ല. കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരണ്ടികൾ നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അവസ്ഥയാണിതെന്ന് അദ്ദേഹം പരിഹസിച്ചു. ഇനി നൽകാനുള്ളത് ഡി.എ കുടിശ്ശിക മാത്രമാണെന്നും ശമ്പളവും പെൻഷനും കൃത്യമായി നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് 68,028 കോടി രൂപയായിരുന്ന വാർഷിക ചെലവ് ഇന്ന് മൂന്നിരട്ടിയോളം വർദ്ധിച്ചത് സംസ്ഥാനത്തിന്റെ വികസന കുതിപ്പിനെയാണ് സൂചിപ്പിക്കുന്നതെന്നും ബാലഗോപാൽ അവകാശപ്പെട്ടു.

