തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ കലിതുള്ളൽ തുടരുന്നു. തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ് നിലവിലുള്ളത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.(Kerala Heavy Rain Orange Alert Issued For 12 Districts Holiday For Schools In 10 Districts)
മഴ കനത്ത പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ 10 ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാലയങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ ഒഴികെ) വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും.
സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് പരമാവധി ശേഷിയോട് അടുക്കുകയാണ്. അതിനാൽ നദീതീരങ്ങളിൽ തിങ്ങിപ്പാർക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
അതേസമയം, പ്രളയസമാനമായ സാഹചര്യമുള്ള പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും. റാന്നി, ആറൻമുള തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലുമാണ് അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുക.
Story Summary
Heavy rains continue to lash Kerala due to a cyclonic circulation over Tamil Nadu. An Orange Alert has been issued for 12 districts, prompting authorities to declare a holiday for educational institutions in 10 districts. High alert is maintained near dam sites and coastal regions.


