ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി. സുധാകരനെതിരെ മാനനഷ്ടക്കേസുമായി ഡിവൈഎഫ്ഐ (G Sudhakaran). തനിക്കെതിരെ അപ്പകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ജി. സുധാകരന് വക്കീൽ നോട്ടീസയച്ചു. പ്രസ്താവന തിരുത്തി പരസ്യമായി ക്ഷമാപണം നടത്തണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
ഒരു ടെലിവിഷൻ ചാനലിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ നൽകിയ അഭിമുഖത്തിലാണ് ജി. സുധാകരൻ വിവാദ പരാമർശം നടത്തിയത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു സുധാകരന്റെ ആരോപണം. ഈ പ്രസ്താവന തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്നും രാഷ്ട്രീയമായി തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ജെയിംസ് സാമുവൽ ചൂണ്ടിക്കാട്ടി.
സിപിഎമ്മുമായി അകന്ന് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ജി. സുധാകരൻ. നിലവിലെ എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എച്ച്. സലാമിനെതിരെ കടുത്ത പ്രചാരണമാണ് അദ്ദേഹം നടത്തുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ ജി. സുധാകരനെതിരെ ഉയർന്നിട്ടുള്ള ഈ നിയമനടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആരോപണം പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.
Story Summary:
DYFI Alappuzha District Secretary James Samuel has sent a legal notice to G. Sudhakaran, the UDF candidate in Ambalappuzha, demanding ₹50 lakh in damages for alleged defamatory remarks. Sudhakaran had accused Samuel of being part of the sand mafia during a TV interview. The legal action comes amid a heated election campaign where Sudhakaran is contesting with UDF support against LDF’s H. Salam.

