കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നുണ പറയാൻ അസാധാരണ കഴിവെന്ന് മന്ത്രി പി. രാജീവ് (P Rajeev). ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം പദ്ധതി തുടങ്ങിയവയെക്കുറിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ വസ്തുതാരഹിതമാണെന്നും, നിയമസഭയിൽ കൃത്യമായ കണക്കുകൾ നിരത്തി മറുപടി നൽകിയപ്പോൾ നിശബ്ദനായ പ്രതിപക്ഷ നേതാവ് പുറത്തിറങ്ങി പഴയ നുണകൾ തന്നെ ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
വികസന നേട്ടങ്ങൾ ചർച്ച ചെയ്യാതെ ശബരിമല പോലുള്ള വൈകാരിക വിഷയങ്ങൾ കുത്തിപ്പൊക്കി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വികസന കാര്യങ്ങളിൽ സർക്കാരിനെ നേരിടാൻ പ്രതിപക്ഷത്തിന് ആത്മവിശ്വാസമില്ല.വയനാട് ദുരന്തബാധിതർക്കായി പിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്ക് പുറത്തുവിടാൻ കെപിസിസിയോ പ്രതിപക്ഷ നേതാവോ തയ്യാറായിട്ടില്ല. ഈ തുക നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച രേഖകളിൽ കാണാനില്ലെന്നത് ഗൗരവതരമാണെന്ന് പി. രാജീവ് ആരോപിച്ചു. ദുരന്തബാധിതരുടെ പേരിൽ പണം തട്ടുന്ന നിലയിലേക്ക് കോൺഗ്രസ് അധപതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കളമശ്ശേരിയിൽ നടപ്പിലാക്കിയ ‘ഒപ്പം’ പദ്ധതി വഴി ജനങ്ങളുമായി വലിയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്നേഹവീട്, കൃഷിക്കൊപ്പം തുടങ്ങിയ പദ്ധതികൾ ഓരോ കുടുംബത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും അത് പ്രചാരണ വേളയിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരിയിൽ വികസന നേട്ടങ്ങൾ മുൻനിർത്തിയാണ് പി. രാജീവ് വോട്ട് തേടുന്നത്. എന്നാൽ സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും മറ്റ് വിവാദങ്ങളും ഉന്നയിച്ച് യുഡിഎഫ് ഇതിനെ നേരിടുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ഇരുമുന്നണികളും തമ്മിലുള്ള വാക്പോര് കൂടുതൽ ശക്തമാകുകയാണ്.
Short Story Summary:
Minister and LDF candidate for Kalamassery, P. Rajeev, slammed Opposition Leader V.D. Satheesan, accusing him of spreading lies and avoiding debates on developmental issues. Speaking to Kairali News, Rajeev dismissed UDF claims regarding projects like GAIL and Vizhinjam. He further alleged that Congress failed to account for funds collected for Wayanad landslide victims, noting the absence of these funds in the candidates’ official affidavits. Rajeev expressed confidence in his re-election, citing the success of his ‘Oppam’ initiative in the constituency.

