കൊല്ലം: കൊട്ടിയം മുഖത്തലയിൽ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 19 വയസ്സുകാരനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി അമ്പാടി എന്ന തേജസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.(19-year-old stabbed to death in Kollam for Unknowingly stepping on foot)
ശനിയാഴ്ച രാത്രി 8.30-ഓടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഫ്ലോട്ടിന് മുന്നിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്ന തേജസ്, പ്രതികളിലൊരാളായ ആദിത്യന്റെ കാലിൽ അബദ്ധത്തിൽ ചവിട്ടി. ഇതിൽ പ്രകോപിതരായ സംഘം തേജസിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും കൈവശം കരുതിയിരുന്ന കത്തികൊണ്ട് വയറ്റിലും ഇടുപ്പിലും കുത്തുകയുമായിരുന്നു.
നൃത്തത്തിനിടെ തളർന്നുവീണതാണെന്ന് കരുതി നാട്ടുകാർ തേജസിനെ റോഡരികിലേക്ക് മാറ്റി കിടത്തുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 11.30-ഓടെ തേജസ് മരണത്തിന് കീഴടങ്ങി. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പുലർച്ചെ 4.30-ഓടെ വെളിച്ചിക്കാലയിലെ ഒരു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആദിത്യൻ (19), വിനു (26), പ്രിജിത്, അഖിൽരാജ് (29), രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരാണ് പ്രതികൾ.

