ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിലൂടെ രാജ്യത്ത് ആദ്യമായി ഔദ്യോഗിക ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ സംസ്ക്കാര ചടങ്ങുകൾ ഡൽഹിയിൽ നടന്നു. അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. ഹരീഷിന്റെ ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തതെന്നാണ് വിവരം. മരണശേഷവും മറ്റൊരാൾക്ക് വെളിച്ചമാവുകയാണ് ഹരീഷ്.(Harish Rana, India’s first passive euthanasia case, funeral rituals completed)
ബുധനാഴ്ച ഡൽഹി ഗ്രീൻ പാർക്കിൽ നടന്ന സംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഡൽഹി എയിംസിൽ ഒരാഴ്ച നീണ്ട സങ്കീർണ്ണമായ വൈദ്യശാസ്ത്ര നടപടിക്രമങ്ങൾക്കൊടുവിൽ ചൊവ്വാഴ്ചയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
2013-ൽ ഉണ്ടായ ഒരു അപകടത്തെത്തുടർന്ന് ഹരീഷ് റാണ കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിലായിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീം കോടതി ഹരീഷിന് ദയാവധത്തിന് അനുമതി നൽകിയത്. ജീവൻരക്ഷാ ഉപാധികളും കൃത്രിമമായി ഭക്ഷണം നൽകാനുള്ള ട്യൂബും ഘട്ടം ഘട്ടമായി നീക്കം ചെയ്താണ് ദയാമരണം നടപ്പിലാക്കിയത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ‘മരിക്കാനുള്ള അവകാശം’ സംബന്ധിച്ച ചർച്ചകളിൽ വലിയൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഹരീഷ് റാണയുടെ ഈ സംഭവം.

