പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംവാദത്തിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത വാദപ്രതിവാദം. മെഡിക്കൽ കോളേജുകളിലെ ചികിത്സാ പിഴവുകളും മന്ത്രിക്ക് നേരെയുണ്ടായ ആക്രമണവും സംവാദത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി.(Veena George says scissors stuck in patient’s stomach was not when she was Health Minister)
ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം യു.ഡി.എഫ്. സ്ഥാനാർത്ഥി അബിൻ വർക്കി ഉന്നയിച്ചപ്പോഴാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാ ജോർജ് മറുപടി നൽകിയത്. രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് 2021-ലാണെന്നും കോഴിക്കോട്ട് ഹർഷീനയുടെ കാര്യത്തിൽ ഇത് സംഭവിച്ചത് 2017-ലാണെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങൾ തന്റെ കാലയളവിൽ നടന്നതല്ലെന്നും അനാവശ്യ വിവാദങ്ങൾ തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.
കണ്ണൂരിൽ വെച്ച് കെ.എസ്.യു. പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റ സംഭവത്തെച്ചൊല്ലിയും സംവാദത്തിൽ വാക്പോര് നടന്നു. പരിക്കേറ്റ മന്ത്രിയെ പണി നടക്കുന്ന റോഡിലൂടെ യാത്ര ചെയ്യാൻ അനുവദിച്ചത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്ന് അബിൻ വർക്കി ആരോപിച്ചു. മന്ത്രിയെ ആക്രമിച്ചതിന് തെളിവുകളില്ലെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തത് അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന തന്റെ മുൻ നിലപാടിൽ വീണാ ജോർജ് ഉറച്ചുനിന്നു. വളരെ മിതമായ ഭാഷയിലായിരുന്നു അബിന്റെ ആരോപണങ്ങൾക്ക് മന്ത്രി മറുപടി നൽകിയത്.

