കൊല്ലം: രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധത്തിന്റെ കഥയുമായി കെ.സി. വേണുഗോപാൽ എംപി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ എൻ.കെ. പ്രേമചന്ദ്രനൊപ്പം ഒന്നിച്ചിരുന്നപ്പോഴുള്ള അനുഭവമാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഷിബു ബേബി ജോണുമായും എൻ.കെ. പ്രേമചന്ദ്രനുമായും പതിറ്റാണ്ടുകളായുള്ള വ്യക്തിപരവും കുടുംബപരവുമായ അടുപ്പമാണ് അദ്ദേഹം ഓർത്തെടുത്തത്.(KC Venugopal with friendly memories of NK Premachandran and Shibu Baby John)
ഷിബു ബേബി ജോണിന്റെ പിതാവുമായുള്ള പഴയകാല ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. താൻ എംഎൽഎ ആയിരുന്ന കാലത്ത് നാട്ടിലെ കോളറ മരണങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, തൊട്ടടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അടിയന്തര നടപടിയെടുത്ത ബേബി ജോണിന്റെ ഭരണപാടവത്തെ വേണുഗോപാൽ പ്രശംസിച്ചു. തന്റെ നിയമസഭാ പ്രസംഗങ്ങളെക്കുറിച്ച് വിലപ്പെട്ട അഭിപ്രായങ്ങൾ നൽകിയിരുന്ന പരുക്കനെന്ന് തോന്നിക്കുന്ന, എന്നാൽ സ്നേഹനിധിയായ മനുഷ്യനായിരുന്നു ബേബി ജോൺ എന്ന് അദ്ദേഹം കുറിച്ചു.
ഷിബുവും പിതാവിനെപ്പോലെ പരുക്കനാകുമോ എന്ന് പണ്ട് ഭയപ്പെട്ടിരുന്നു. എല്ലാവരെയും കാണുമ്പോൾ ഒന്ന് ചിരിക്കാൻ ഷിബുവിനോട് പറയണമെന്ന് ചവറയിലെ കോൺഗ്രസുകാർ പോലും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചിരി കുറവാണെങ്കിലും ഷിബു അടിമുടി ശുദ്ധനും നാട്യങ്ങളില്ലാത്ത മനുഷ്യനുമാണ്. ഏതൊരു വിഷമഘട്ടത്തിലും കൂടെ നിൽക്കുന്ന സുഹൃത്താണ് ഷിബു, കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പാർലമെന്റിലെ തന്റെ ദീർഘകാല സഹപ്രവർത്തകനായ എൻ.കെ. പ്രേമചന്ദ്രന്റെ അടിയുറച്ച രാഷ്ട്രീയ ബോധ്യത്തെയും ഭരണകൂടത്തിന് നേരെയുള്ള പതറാത്ത ചോദ്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ 15 വർഷമായി പ്രതിപക്ഷത്തിരുന്ന് ആർഎസ്പി ഉയർത്തുന്ന ശക്തമായ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണമാറ്റത്തിനായി കാത്തിരിക്കുന്ന ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിലാണ് ഷിബുവിന്റെ സ്ഥാനമെന്ന് തിരഞ്ഞെടുപ്പ് കൺവെൻഷനിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ഷിബു ബേബി ജോൺ നിയമസഭയിലെത്തുമെന്നും ചവറ പുരോഗതിയിലേക്ക് കുതിക്കുമെന്നും അദ്ദേഹം ആശംസിച്ചു.

