തൃശൂർ: കൊടുങ്ങല്ലൂർ ചാത്തേടത്ത് പറമ്പിലെ ഫ്ലാറ്റിൽ ഫ്രിഡ്ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ഇവിടെ താമസിക്കുന്ന ദമ്പതികളുടെ മുറിയിലെ ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഏകദേശം മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. (Fetus found in fridge at Kodungallur flat, Police intensify investigation)
പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ ഇരുപതാം തീയതി കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. നഴ്സിംഗ് പഠിച്ചിട്ടുള്ള താൻ ഭ്രൂണം സ്വയം വേർപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്.
ഭ്രൂണം പുറത്ത് ഉപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി മൊഴി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

