കോട്ടക്കൽ: കോട്ടക്കൽ ടൗൺ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിവന്ന പുത്തൂർ ആട്ടീരി വടക്കേതിൽ സൽമാനുൽ ഫാരിസിനെ (35) പോലീസ് അറസ്റ്റ് ചെയ്തു (Kottakkal Parallel Exchange Case). കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഏകദേശം മൂന്ന് മാസത്തോളമായി ഇയാൾ ഈ തട്ടിപ്പ് നടത്തിവരികയായിരുന്നു. ഗൾഫിലുള്ള മറ്റൊരു വ്യക്തിയുടെ സഹായത്തോടെയാണ് സമാന്തര എക്സ്ചേഞ്ചിന് ആവശ്യമായ സിം ബോക്സുകളും മറ്റ് യന്ത്രസാമഗ്രികളും പ്രതി എത്തിച്ചത്. കോട്ടക്കൽ ടൗണിലെ ഒരു വാടകക്കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
അറസ്റ്റിലായ സൽമാനുൽ ഫാരിസിനെതിരെ കർണാടകയിലെ മടിവാള പോലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അന്താരാഷ്ട്ര കോളുകൾ പ്രാദേശിക കോളുകളായി പരിവർത്തനം ചെയ്ത് സർക്കാരിന് വലിയ തോതിലുള്ള വരുമാനനഷ്ടം വരുത്തുന്നതാണ് ഇത്തരം സമാന്തര എക്സ്ചേഞ്ചുകൾ.
പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് ഉപകരണങ്ങൾ എത്തിച്ചു നൽകിയ വിദേശത്തുള്ള വ്യക്തിയെക്കുറിച്ചും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയായേക്കാവുന്ന ഇത്തരം സമാന്തര എക്സ്ചേഞ്ചുകൾക്കെതിരെ ശക്തമായ നടപടികളാണ് സൈബർ പോലീസിന്റെ സഹായത്തോടെ കോട്ടക്കൽ പോലീസ് സ്വീകരിക്കുന്നത്.
Story Summary:
Kottakkal police arrested 35-year-old Salmanul Faris for operating an illegal parallel telephone exchange in Malappuram. The accused reportedly used SIM boxes and machinery smuggled from the Gulf with the help of an accomplice. He had been operating from a rented building in Kottakkal town for the past three months. Faris also has a similar case pending at the Madivala police station in Karnataka. He was produced before the court, and further investigations are underway.

