കണ്ണൂർ: സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ ഇത്തവണ പ്രവചനാതീതമായ പോരാട്ടം. മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചതും പിന്നീട് പിന്മാറിയതും സൃഷ്ടിച്ച രാഷ്ട്രീയ ഓളങ്ങൾക്കിടെയാണ് കണ്ണൂർ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. എൽ.ഡി.എഫിനായി കടന്നപ്പള്ളി രാമചന്ദ്രനും യു.ഡി.എഫിനായി അഡ്വ. ടി.ഒ. മോഹനനും എൻ.ഡി.എയ്ക്കായി സി. രഘുനാഥും നേർക്കുനേർ പോരാടുന്നു.(Assembly elections, Will K Sudhakaran ‘effect’ be reflected in Kannur?)
കണ്ണൂർ സീറ്റിനായി ഡൽഹിയിൽ തങ്ങി ഹൈക്കമാൻഡിൽ വലിയ സമ്മർദ്ദം ചെലുത്തിയ കെ. സുധാകരൻ, ഒടുവിൽ എ.കെ. ആന്റണിയുടെ ഇടപെടലിനെത്തുടർന്നാണ് സ്ഥാനാർത്ഥി മോഹം ഉപേക്ഷിച്ചത്. സ്ഥാനാർത്ഥിയായില്ലെങ്കിലും മണ്ഡലത്തിൽ സജീവമായി പ്രചാരണത്തിനിറങ്ങിയ സുധാകരന്റെ സാന്നിധ്യം യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം പകർന്നിട്ടുണ്ട്.
നേട്ടങ്ങളും വ്യക്തിബന്ധങ്ങളും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ടി.ഒ. മോഹനൻ. കഴിഞ്ഞ രണ്ട് തവണയും സതീശൻ പാച്ചേനിയും കടന്നപ്പള്ളി രാമചന്ദ്രനും തമ്മിലേറ്റുമുട്ടിയപ്പോൾ വിജയം ഇടതിനൊപ്പമായിരുന്നു. 2016-ൽ 1,196 വോട്ടും 2021-ൽ 1,745 വോട്ടും മാത്രമായിരുന്നു കടന്നപ്പള്ളിയുടെ ഭൂരിപക്ഷം. ഇത്തവണ ഭൂരിപക്ഷം ഉയർത്തുക എന്നത് എൽ.ഡി.എഫിന് വലിയ വെല്ലുവിളിയാണ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മണ്ഡലത്തിൽ ലഭിച്ച 26,030 വോട്ടുകളുടെ ഭൂരിപക്ഷം എൽ.ഡി.എഫ് ക്യാമ്പുകളെ ആശങ്കപ്പെടുത്തുന്നുണ്ട്. മുൻപ് സുധാകരന്റെ വിശ്വസ്തനായിരുന്ന സി. രഘുനാഥാണ് ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥി. 2021-ൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ചും 2024 ലോക്സഭയിൽ കണ്ണൂരിൽ പോരാടിയും പരിചയമുള്ള രഘുനാഥ് പിടിക്കുന്ന വോട്ടുകൾ മണ്ഡലത്തിലെ ജയപരാജയങ്ങളെ നേരിട്ട് ബാധിക്കും.

