കണ്ണൂർ: കേരളത്തിൽ ഇടതുമുന്നണി ഹാട്രിക് വിജയം നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റുകളാണ് എൽഡിഎഫ് ലക്ഷ്യമിടുന്നതെന്നും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്ന യുഡിഎഫിനും ബിജെപിക്കും ജനങ്ങൾ കടുത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.(LDF will come to power for the third time, says MV Govindan)
യുഡിഎഫ് എല്ലാ വികസന പ്രവർത്തനങ്ങളെയും പൂർണ്ണമായും തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. നവകേരള നിർമ്മാണത്തിൽ യുഡിഎഫിന് ഒരു പങ്കും വഹിക്കാനായിട്ടില്ല എന്നത് ഇത്തവണത്തെ ജനവിധിയിൽ പ്രതിഫലിക്കും. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാൻ പോലും പ്രതിപക്ഷം തയ്യാറായില്ല.
പുതിയ കേരളം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് നൽകിയ വാഗ്ദാനം ജനങ്ങൾക്ക് അനുഭവവേദ്യമായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിലാണ് എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. രാവിലെ മുതൽ രാത്രി വരെ നുണപറയുന്നതിനാണ് സതീശന്റെ ശ്രമം. നുണപറയുന്നതിൽ നോബൽ സമ്മാനം കിട്ടാൻ അദ്ദേഹം അർഹനാണ്. സതീശൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ മറുപടി പോലും അർഹിക്കുന്നില്ല, എം.വി. ഗോവിന്ദൻകൂട്ടിച്ചേർത്തു.
സിപിഎമ്മിൽ നിന്ന് ചിലർ പുറത്തുപോകുന്നത് പാർട്ടിയെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചരലക്ഷം പാർട്ടി മെമ്പമാരും രണ്ടരലക്ഷം കാൻഡിഡേറ്റ് മെമ്പമാരുമുള്ള പാർട്ടിയിൽ നിന്ന് തെറ്റായ പ്രവണതകളെത്തുടർന്ന് പുറത്താക്കപ്പെട്ട അഞ്ചോ ആറോ പേർ പോയാൽ ഒരു പ്രശ്നവുമില്ല. തിരുത്തൽ പ്രക്രിയയുടെ ഭാഗമായി പാർട്ടിക്ക് ഒപ്പം നിൽക്കാൻ കഴിയാത്തവരാണ് പുറത്തുപോയതെന്നും എന്നാൽ കോൺഗ്രസിൽ എല്ലാവരും കൂട്ടത്തോടെയാണ് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫും ബിജെപിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ഇതിനെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കും വരാനിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

