പൂർണിയ: ബിഹാറിലെ പൂർണിയ ജില്ലയിൽ മേള കാണിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ 18 വയസ്സുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി (Purnia Gang Rape). മാർച്ച് 11-ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം എൻഎച്ച്-31-ന് സമീപമുള്ള ഒരു ഹോട്ടലിന് പിന്നിലെ പാടത്തുനിന്നാണ് പോലീസ് കണ്ടെടുത്തത്. ചത്ര ഗ്രാമവാസിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.
സാങ്കേതിക അന്വേഷണത്തിന്റെയും വാട്സാപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിൽ സച്ചിൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാല് മാസമായി പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. സംഭവദിവസം രാത്രി മേള കാണിക്കാമെന്ന് പറഞ്ഞ് സച്ചിൻ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടി എതിർത്തതോടെ പ്രതികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം വയലിൽ ഒളിപ്പിക്കുകയും ചെയ്തു.
കൃത്യസമയത്ത് നടപടി സ്വീകരിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ഉന്നത ഉദ്യോഗസ്ഥർ എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രതിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പൂർണിയ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി ഡഗ്രുവ പോലീസ് അറിയിച്ചു.
Summary
An 18-year-old girl was allegedly gang-raped and murdered by her boyfriend and his friends in Bihar’s Purnia. The main accused, Sachin, confessed to the crime during police interrogation, stating they killed her after she resisted.

