പത്തനംതിട്ട: കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന കോന്നി നിയമസഭാ മണ്ഡലത്തിൽ ഇത്തവണ വാശിയേറിയ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. 1996 മുതൽ അഞ്ച് തവണ തുടർച്ചയായി അടൂർ പ്രകാശ് ജയിച്ചുകയറിയ മണ്ഡലം 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. നിലവിലെ എംഎൽഎ കെ.യു. ജനീഷ് കുമാർ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാൻ യുഡിഎഫും സ്വാധീനം വർദ്ധിപ്പിക്കാൻ എൻഡിഎയും കച്ചമുറുക്കുകയാണ്.(Triangular battle in Konni, LDF, UDF and NDA to show strength)
കഴിഞ്ഞ ആറര വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനകീയ പദ്ധതികളുമാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിവാദങ്ങൾ തന്നെ ബാധിക്കില്ലെന്ന് കെ.യു. ജനീഷ് കുമാർ ഉറപ്പിച്ചു പറയുന്നു. അടൂർ പ്രകാശ് എംപിയിലൂടെ ദീർഘകാലം നിലനിർത്തിയ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന് അഭിമാനപ്രശ്നമാണ്.
പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെയാണ് കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്നാണ് സതീഷ് കൊച്ചുപറമ്പിലിന് നറുക്കുവീണത്.ബിഡിജെഎസ് നേതാവ് ടി.പി. സുന്ദരേശനെയാണ് എൻഡിഎ ഇത്തവണ മത്സരരംഗത്തിറക്കുന്നത്.

