Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKeralaK സുധാകരന് അതൃപ്തി ഉണ്ടെന്ന് തോന്നുന്നില്ല, എല്ലാം മാധ്യമസൃഷ്ടിയെന്നും മുതിർന്ന കോൺഗ്രസ്...

K സുധാകരന് അതൃപ്തി ഉണ്ടെന്ന് തോന്നുന്നില്ല, എല്ലാം മാധ്യമസൃഷ്ടിയെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ; തിങ്കളാഴ്ച വീണ്ടും ഡൽഹിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ. സുധാകരൻ അതൃപ്തനായി ഡൽഹിയിൽ നിന്ന് മടങ്ങിയെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. സുധാകരന് പരാതികളൊന്നുമില്ലെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നാട്ടിലേക്ക് പോയതെന്നും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും വ്യക്തമാക്കി.(K Sudhakaran doesn’t seem to be dissatisfied, says Ramesh Chennithala and KC Venugopal)

സുധാകരൻ പാർട്ടിയെ അതൃപ്തി അറിയിച്ചിട്ടില്ല എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അദ്ദേഹം മടങ്ങിവരുമെന്നും, അതൃപ്തി ഉണ്ടെന്ന് തോന്നുന്നില്ല എന്നും പറഞ്ഞ ചെന്നിത്തല, സ്ഥാനാർത്ഥി നിർണ്ണയത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കൂട്ടിച്ചേർത്തു.

സുധാകരന്റെ അതൃപ്തി കേവലം മാധ്യമസൃഷ്ടി മാത്രമാണ് എന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. സുധാകരൻ കരുത്തനായ നേതാവാണെന്ന് കെ.പി.സി.സി അധ്യക്ഷൻ പ്രതികരിച്ചു. അതേസമയം, കണ്ണൂരിലെ കോൺഗ്രസ് നേതൃത്വം സുധാകരന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കെ. സുധാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ്  പറഞ്ഞു. സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് വീണ്ടും നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സുധാകരനുമായി നേരിട്ട് ചർച്ച നടത്തും. ഇതിനായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, തന്റെ രാഷ്ട്രീയ തട്ടകമായ കണ്ണൂരിനെ സാക്ഷിയാക്കി വൈകാരിക പ്രതികരണവുമായി കെ. സുധാകരൻ എം.പി. ഡൽഹിയിലെ സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങളിൽ നിന്ന് മടങ്ങി നാട്ടിലെത്തിയതിന് പിന്നാലെയാണ് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പ്രതികരിച്ചത്. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം എടുത്തുപറയുന്നതാണ് സുധാകരന്റെ കുറിപ്പ്. “കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്” എന്ന് അദ്ദേഹം കുറിച്ചു. കമ്മ്യൂണിസ്റ്റ് അക്രമങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരെ സംരക്ഷിക്കാൻ താൻ എന്നും മുന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കല്ലിൽ നിന്നും, കത്തിയിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നിൽക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. കണ്ണൂർ രക്തം വീണ മണ്ണാണെന്നും പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മരണം വരെ ആ മണ്ണിന് വേണ്ടി ത്രിവർണ്ണ പതാകയേന്തി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കടന്നുവന്ന കനൽവഴികൾ മറ്റുള്ളവർക്ക് ഒരുപക്ഷേ മറക്കാൻ സാധിക്കുമായിരിക്കും, എന്നാൽ തനിക്ക് അത് മരണത്തിലും മറക്കാനാവാത്ത യാഥാർത്ഥ്യങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ വീടിനെയോ വീട്ടുകാരെയോ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും കണ്ണൂരിലെ ഓരോ നേതാവും തന്റെ കൈപിടിച്ച് വളർന്നവരാണെന്നും സുധാകരൻ പറയുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.