ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ കെ സുധാകരന് അതൃപ്തിയോ? അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങി. പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെങ്കിലും അതിൽ പങ്കെടുക്കാതെയാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്. (K Sudhakaran Returned from Delhi, Is he unhappy?)
സുധാകരന് അതൃപ്തിയില്ലെന്നും നാട്ടിൽ പരിപാടികളുള്ളതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ തുടർന്ന് ചർച്ചകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് മിക്ക മണ്ഡലങ്ങളിലും ഒന്നിലധികം പേരെ പരിഗണിക്കുന്നത് ആശയക്കുഴപ്പത്തിന് കാരണമാകുന്നു. തൃശ്ശൂർ ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിസന്ധിയാണ് നിലവിലുള്ളത്. പത്തനംതിട്ടയിൽ ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളിൽ ചർച്ചകൾ തുടരുന്നു. എറണാകുളത്തും മലബാറിലും തർക്കങ്ങൾ പരിഹരിക്കാനുണ്ട്.
നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ ഡൽഹിയിലുണ്ട്. അദ്ദേഹം കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുകുന്ദൻ കോൺഗ്രസിനോട് സഹകരിക്കാൻ താൽപ്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത എതിർപ്പ് കാരണം അദ്ദേഹത്തിന് സീറ്റ് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് മടിച്ചുനിൽക്കുകയാണ്.

