ന്യൂഡൽഹി: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഓഫീസ് (President Murmu Snubs Trinamool Congress Appointment). സമയക്കുറവ് കാരണമാണ് അനുമതി നൽകാത്തതെന്നാണ് വിശദീകരണം. ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനായി 12 അംഗ സംഘത്തിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃണമൂൽ നേതൃത്വം കത്തയച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച സിലിഗുരിയിൽ നടന്ന ഗോത്രവർഗ്ഗ സമ്മേളനത്തിനിടെയുണ്ടായ പ്രോട്ടോക്കോൾ ലംഘനത്തെച്ചൊല്ലിയുള്ള തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് മന്ത്രിമാരോ എത്താതിരുന്നത് വലിയ വിവാദമായിരുന്നു. കൂടാതെ, കേന്ദ്രത്തിന്റെ ക്ഷേമപദ്ധതികൾ ഗോത്രവർഗ്ഗക്കാരിലേക്ക് എത്തുന്നില്ലെന്ന് രാഷ്ട്രപതി ചടങ്ങിൽ പരസ്യമായി വിമർശിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ പ്രസ്താവനയാണെന്നും ബിജെപിയുടെ താല്പര്യപ്രകാരമാണ് രാഷ്ട്രപതി സംസാരിക്കുന്നതെന്നും മമത ബാനർജി തിരിച്ചടിച്ചിരുന്നു.
ഏപ്രിൽ-മെയ് മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ വിഷയം തൃണമൂലും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണ്. രാഷ്ട്രപതിയുടെ വാക്കുകൾ അപമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചപ്പോൾ, രാഷ്ട്രപതിയുടെ പദവി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് മമത കുറ്റപ്പെടുത്തി. സ്വകാര്യ സംഘടന സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടാകാത്തതെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഭിന്നതകൾ പരിഹരിക്കാനുള്ള തൃണമൂലിന്റെ ശ്രമത്തിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത്.
Summary
The President’s office has declined a request from the Trinamool Congress for a meeting, citing a “paucity of time.” This snub comes amid a heated protocol dispute between the Bengal government and Rashtrapati Bhavan following President Droupadi Murmu’s recent visit to Siliguri.

